Friday, November 4, 2016

പഞ്ചഭൂത ക്ഷേത്ര ദര്‍ശനം

ഹൈന്ദവ വിശ്വാസത്തിൽ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിങ്ങനെയുള്ള പഞ്ചഭൂതങ്ങളുടെ സ്ഥാനം വലുതാണ്. ഈ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിച്ച് കൈലാസനാഥനായ ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ച് ആരാധിക്കുന്ന അഞ്ച് ക്ഷേത്രങ്ങൾ ദക്ഷിണേന്ത്യയിൽ ഉണ്ട് എന്ന അറിവ് ലഭിച്ചിട്ട് ഒരു വർഷമേ ആകുന്നുള്ളു. ഇതേത്തുടർന്ന് ഈ ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്ന കലശലായ മോഹവും ഉണ്ടായിരുന്നു. ഇവയിൽ നാലെണ്ണം തമിഴ് നിട്ടിലും ഒരെണ്ണം ആന്ധ്ര പ്രദേശിലുമാണ് ഉള്ളത്. ഭൂമിയെ പ്രതിനിധീകരിച്ച് തമിഴ് നാട്ടിലെ കാഞ്ചീപുരത്തുള്ള ഏകാംബരേശ്വര ക്ഷേത്രവും, ജലത്തെ പ്രതിനിധീകരിച്ച് തമിഴ്‌നാട്ടിലെ ട്രിച്ചിക്കടുത്ത് തിരുവണൈക്കാവലിലുള്ള ജംബുകേശ്വര ക്ഷേത്രവും, അഗ്നിയെ പ്രതിനിധീകരിച്ച് തമിഴ് നാട്ടിലെ തന്നെ തിരുവണ്ണാമലയിലുള്ള അരുണാചലേശ്വര ക്ഷേത്രവും, വായുവിനെ പ്രതിനിധീകരിച്ച് ആന്ധ്രപ്രദേശിലെ കാളഹസ്തിയിലുള്ള കാളഹസ്തീശ്വര ക്ഷേത്രവും ആകാശത്തെ പ്രതിനിധീകരിച്ച് തമിഴ്‌നാട്ടിലെ ചിദംബരത്തുള്ള തില്ലെ നടരാജ ക്ഷേത്രവുമാണ് ഈ അഞ്ചു മഹാ ക്ഷേത്രങ്ങൾ.

മൂന്ന് തവണയായി നടത്തിയ യാത്രകളിൽ ഈ അഞ്ചു ക്ഷേത്രങ്ങളും സന്ദർശിക്കാനുള്ള ഭാഗ്യം ലഭിച്ചു. കഴിഞ്ഞ മാർച്ചിൽ നടത്തിയ യാത്രയിൽ ക്ഷേത്രനഗരിയായ കുംഭകോണത്തെത്തുകയും പോകും വഴി ട്രിച്ചിയിൽ ഇറങ്ങി തിരുവണൈക്കാവലിൽ എത്തി ജലത്തെ പ്രതിനിധീകരിക്കുന്ന ജംബുകേശ്വരനെ ദർശിക്കുകയാണ് ആദ്യം ചെയ്തത്. ഒരേ യാത്രയിൽതന്നെ ഇത്തിരി പ്ലാനിംഗ് നടത്തി നിരവധി മഹാ ക്ഷേത്രങ്ങൾ ഒറ്റയടിക്ക് സന്ദർശിച്ചു എന്നതായിരുന്നു ഈ യാത്രയുടെ പ്രത്യേകത.

കമ്പത്തു നിന്നും തേനി, ഡിണ്ടുക്കൽ വഴി ട്രിച്ചിയിൽ ഇറങ്ങുകയാണ് ആദ്യം ചെയ്തത്. രാവിലെ 6.30 ന് ബസിലാണ് യാത്ര ആരംഭിച്ചത്. കമ്പത്തു നിന്നും പ്രഭാത ഭക്ഷണം കഴിച്ച് അടുത്ത ബസ്സിന് തേനിയിലിറങ്ങി അവിടെ നിന്നും ഡിണ്ടുക്കലിലേയ്ക്ക് വൺ ടു വൺ ബസ് പിടിച്ച് (തേനിയിൽ നിന്ന് ആരംഭിച്ച് ഡിണ്ടുക്കലിൽ മാത്രം നിർത്തുന്ന ബസ്) 10.30 ഓടെ ഡിണ്ടുക്കലിൽ എത്തി. തുടർന്ന് അടുത്ത നോൺസ്‌റ്റോപ്പിൽ കയറി 1 മണിയോടെ ട്രിച്ചിയിലെത്തി. ബസ് സ്റ്റാൻിന്റെ തൊട്ടു മുന്നിൽ തന്നെ നാലോളം വെജിറ്റേറിയൻ ഹോട്ടലുകൾ ഉണ്ട്. ഒട്ടും മോശമല്ലാത്ത സ്വാദിഷ്ഠമായ ഊണ് ഇവിടങ്ങളിൽ ലഭ്യമാണ്. ഇങ്ങനെ ആദ്യം കണ്ണിൽ പെട്ട ഒരു ഹോട്ടലിലാണ് ഉച്ചഭക്ഷണം കഴിക്കാൻ കയറിയത്. വിളമ്പുകാരനോട് അന്വേഷിച്ചാണ് ജംബുകേശ്വര ക്ഷേത്രത്തിലേയ്ക്കുള്ള വഴിയും മറ്റും മനസ്സിലാക്കിയത്. കൂട്ടത്തിൽ ജംബുകേശ്വര ക്ഷേത്രത്തിൽ നിന്നും വളരെ അകലെയല്ലാത്ത മറ്റ് രണ്ടു മഹാക്ഷേത്രങ്ങളെക്കുറിച്ച് വിവരം തന്നതും അദ്ദേഹമാണ്. അനന്തശയന രൂപത്തിൽ മഹാവിഷ്ണുവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീരംഗനാഥ ക്ഷേത്രവും, ഭദ്രകാളിയെ മാരിയമ്മനായി പ്രതിഷ്ഠിച്ചിരിക്കുന്ന സമയപുരവും ഇക്കൂട്ടത്തിൽ തന്നെ ദർശനം നടത്തി വരാവുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്.

വിഭവ സമൃദ്ധമായ ഊണിന് ശേഷം ലഭിച്ച സുഗന്ധമുറുക്കാനും ചവച്ച് ബസ് കണ്ടെത്തി തിരുവണൈക്കാവലിൽ ഇറങ്ങി (6 രൂപ ദൂരം). സ്റ്റോപ്പിൽ നിന്നും നടക്കാനുള്ള ദൂരത്തിൽ ക്ഷേത്ര ഗോപുരം കാണാൻ കഴിഞ്ഞു. ഒട്ടും തിരക്കില്ലാത്ത ക്ഷേത്രത്തിൽ ശ്രീകോവിലിലെ ഗർഭഗൃഹത്തിന് തൊട്ടു മുന്നിൽ വരെ നമുക്ക് കയറാൻ കഴിയും. ലിംഗരൂപത്തിലാണ് പ്രതിഷ്ഠ. ശിവലിംഗത്തിന് തൊട്ടുമുന്നിൽ തന്നെ പാതാളഗംഗയെ പ്രതിനിധീകരിക്കുന്ന ജലസാന്നിദ്ധ്യമുണ്ട്. ഒരു ചെറിയ ഇരുമ്പ് ദണ്ഡ് ഇതിലിളക്കി നമ്മെ പൂജാരി ഇത് കാട്ടിത്തരികയും ചെയ്യും. പത്ത് മനിട്ടോളം പ്രതിഷ്ഠയുടെ തൊട്ടുമുന്നിൽ ഇരിക്കാനും ധ്യാനിക്കാനും ലഭിച്ച അവസരം പാഴാക്കാതെ ദർശനം പൂർത്തിയാക്കി പുറത്തിറങ്ങി ഉപ ദേവതകളെ തൊഴുതു. ക്ഷേത്രം ആകെയൊന്ന് ചുറ്റി നടന്ന് കണ്ടു.

ചരിത്രം

1800 വർഷങ്ങൾക്ക് മുമ്പ് ഭരിച്ചിരുന്ന കൊച്ചങ്ങ ചോളൻ എന്ന ചോള മഹാരാജാവാണ് ക്ഷേത്രം നിർമ്മിക്കുതിന് നേതൃത്വം നൽകിയത്. തിരുച്ചിറപ്പള്ളിയിൽ കാവേരി നദിയിലെ ശ്രീരംഗം എന്ന ചെറു ദ്വീപിലാണ് ഈ ക്ഷേത്രം നിൽക്കുന്നത്. കാലപ്പഴക്കത്തെ അതിജീവിക്കുന്ന നിർമാണ വൈദഗ്ദ്ധ്യമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത. കല്ലിൽ കൊത്തിയെടുത്ത് രൂപകൽപന ചെയ്യുന്ന ദ്രാവിഡ നിർമാണ രീതിയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. ശ്രീപാർവ്വതീ ദേവിയെ അഖിലാണ്ഡേസ്വരിയായും പ്രതിഷ്ഠിച്ചിരിക്കുന്നു. എല്ലാ ദിവസവും ഉച്ച പൂജ സമയത്ത് പൂജാരി സ്ത്രീ വേഷത്തിലാണ് ദേവിയെ പൂജിക്കുന്നത് എന്നതും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. 18 ഏക്കറിൽ 4 പ്രധാന ഗോരപുരങ്ങളോടെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

പൂജാ സമയം

രാവിലെ 6.30 ന് നടതുറക്കും. തുടർന്ന് ഉച്ചയ്ക്ക് 12 ന് ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന നട വൈകിട്ട് 5 ന് തുറക്കും രാത്രി 9 ന് അർദ്ധജാമ പൂജയ്ക്ക് ശേഷം നട അടയ്ക്കും.
തുടരും.......ഇനി ശ്രീരംഗം

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home