Friday, November 4, 2016

യാത്ര കുംഭകോണം ക്ഷേത്രങ്ങൾ


തിരുച്ചിറപ്പള്ളിയിൽ നിന്നും പിന്നീടെനിക്ക് പോകേണ്ടത് കൈലാസനാഥൻ നടരാജ രൂപത്തിൽ വിരാജിക്കുന്ന ചിദംബരത്തേക്കാണ്. ചിദംബരത്തേക്കുള്ള യാത്രാ മദ്ധ്യേ സന്ദർശിക്കാവുന്ന സ്ഥലമാണ് കുംഭകോണം. അക്ഷരാർത്ഥത്തിൽ ക്ഷേത്രനഗരി എന്ന വിശേഷണത്തിന് ഇത്രയും യോജിച്ച ഒരു പ്രേദേശം വേറെ ഉണ്ടാവില്ല. ഏതാണ്ട് 96 കിലോമീറ്ററാണ് ട്രിച്ചിയിൽ നിന്നും കുംഭകോണത്തേയ്ക്കുള്ളത്. തഞ്ചാവൂർ ജില്ലയിലാണ് കുംഭകോണം. ചരിത്രപഠേതാക്കൾക്ക് നിധിവേട്ടയ്ക്ക് ഉതകുന്ന സ്ഥലമാണ് തഞ്ചാവൂരെങ്കിലും ക്ഷേത്ര ദർശനവും അതോടൊപ്പമുള്ള കാഴ്ചകളും മാത്രമേ എന്റെ ലക്ഷ്യത്തിലുണ്ടായിരുന്നുള്ളു എന്നതിനാൽ തഞ്ചാവൂരിൽ ഇറങ്ങാതെയാണ് ഞാൻ യാത്ര തുടർന്നത്. രാത്രി പത്തുമണിയോടെ കുംഭകോണം ബസ് സ്റ്റാൻഡിൽ ഇറങ്ങി. അടുത്തു കണ്ട ചെറിയ ചായക്കടയിൽ നിന്നും ചായ മാത്രം കുടിച്ച് താമസ സൗകര്യം തിരക്കി നടന്നു. ബസ്റ്റാൻഡിനോട് ചേർന്ന് നിരവധി ലോഡ്ജുകളുണ്ട്, സാമാന്യം ഭേദപ്പെട്ട ഒരു സ്ഥലം കണ്ടെത്തി 700 രൂപ മുടക്കിൽ എ.സി റൂം തന്നെ തരപ്പെടുത്തി. കുളികഴിഞ്ഞ് പുറത്തിറങ്ങി ഭക്ഷണം കഴിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിറ്റേന്ന് സന്ദർശിക്കാൻ നിശ്ചയിച്ചിരുന്ന ചുരുക്കം ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. കുംഭകോണത്തും പരിസരങ്ങളിലുമായി നൂറ്റിഎൺപതോളം ക്ഷേത്രങ്ങളാണ് ഉള്ളത്.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ക്ഷേത്രങ്ങൾ ദർശിക്കാൻ എന്തായാലും അത്ര എളുപ്പമല്ല എന്ന് ഇവിടെ എത്തും മുമ്പേ മനസ്സിലാക്കുക എന്നതാണ് യാത്രികൻ ആദ്യമായി ചെയ്യേണ്ടത്. മുരുകന്റെ ആറുപടൈവീടുകളിൽ പെടുന്ന സ്വാമിമലൈ, ഭദ്രകാളി പ്രതിഷ്ഠയുള്ള പട്ടീശ്വരം, വിഷ്ണുക്ഷേത്രമായ ഉപ്പിലിയപ്പൻ, രാഹു ക്ഷേത്രമായ തിരുനാഗേശ്വരം, ശിവലിംഗത്തിന് ഗോപുരാകൃതിയുള്ള ആദി കുംഭേശ്വരക്ഷേത്രം, കാശി വിശ്വനാഥ ക്ഷേത്രം, മഹാലിംഗസ്വാമി ക്ഷേത്രം, ശ്രീരാമസ്വാമി ക്ഷേത്രം ഇത്രയുമാണ് ഞാൻ സന്ദർശിക്കാൻ തീരുമാനിച്ച ക്ഷേത്രങ്ങൾ. ഒരു ദിനം കൊണ്ട് ഇത്രയും ക്ഷേത്ര ദർശനം കഴിച്ച് വൈത്തീശ്വരൻ കോവിലും സന്ദർശിച്ച് രാത്രിയോടെ ചിദംബരത്തെത്തുക എന്നതായിരുന്നു പദ്ധതി. ബസ്സിനെ മാത്രം ആശ്രയിച്ച് ഇത്രയും ക്ഷേത്രങ്ങൾ സന്ദർശിക്കാൻ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇവിടേയ്‌ക്കെല്ലാം ട്രിപ്പ് ബസ്സ് ലഭ്യമാണെന്ന അറിവിന്റെ ധൈര്യത്തിൽ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് അതിരാവിലെ തന്നെ ഉണർന്ന് പ്രഭാത കൃത്യങ്ങൾ കഴിച്ച് ബസ് സ്റ്റാൻഡിലെത്തി. ഇക്കൂട്ടത്തിൽ ഏറ്റവും ദൂരെയുള്ള സ്വാമിമലയിൽ ആദ്യം ദർശനം നടത്താനാണ് തീരുമാനിച്ചത്.
സ്വാമിമല
-------------------------------------
12 കിലോമീറ്ററാണ് കുംഭകോണത്തു നിന്നും സ്വാമി മലയ്ക്കുള്ളത്. ദീർഘദൂര സർവ്വീസുകൾക്കും ലോക്കൽ സർവ്വീസുകൾക്കുമായി രണ്ട് ബസ് സ്റ്റാൻഡുകളാണ് കുംഭകോണത്തുള്ളത്. ലോക്കൽ ബസ് സ്റ്റാൻഡിൽ നിന്നും സ്വാമി മലയ്ക്കുള്ള ബസ് പിടിച്ച് 7 മണിയോടെ മലയടിവാരത്തെത്തി. പഴനിമലയുമായി തട്ടിച്ചു നോക്കിയാൽ വളരെ ചെറിയൊരു കുന്നിലാണ് ക്ഷേത്രം എന്ന് പറയാം. 60 പടികളാണ് ക്ഷേത്രത്തിലേക്കുള്ളത്. മലയടിവാരത്തിലെ വിവിധ ശ്രീകോവിലുകളിലായി പാർവ്വതീ പരമേശ്വരൻമാരും ഗണപതിയും വസിക്കുന്നു. ഇവിടെ ദർശനം കഴിഞ്ഞ് മലമുകളിലേയ്ക്ക് കയറാം.
10 മിനിട്ടിന്റ നടപ്പിൽ മലമുകളിലെ ക്ഷേത്രകവാടത്തിലെത്താം. ദ്രാവിഡ പതിവ് ശൈലിയിൽ കല്ലിൽ കൊത്തിയെടുത്ത നിർമാണരീതിയാണ് ഇവിടെയും അവലംബിച്ചിരിക്കുന്നത്. ശാന്തമായ അന്തരീക്ഷമാണ് സ്വാമിമലയുടെ ഏറ്റവും വലിയ പ്രത്യേകത. ശിൽപചാതുരി വഴിഞ്ഞൊഴുകുന്ന മുരുകന്റെ പൂർണ്ണകായത്തിലുള്ള മനോഹര വിഗ്രഹമാണ് ശ്രീകോവിലിൽ നമ്മെ എതിരേൽക്കുന്നത്. പൂജാരിയോട് വ്യക്തിപരമായി സംസാരിച്ചാൽ അർച്ചനയോ പൂജയോ നടത്തിക്കിട്ടും. വള്ളിയോടും ദേവസേനയോടുമൊപ്പമാണ് മുരുകൻ ഇവിടെ കുടികൊള്ളുന്നത്. നിരവധി ശിൽപങ്ങളും കല്ലിലെ കൊത്തുപണികളും കാണാനുമുണ്ട്.
ചരിത്രം
---------------------------------------------
ബി.സി രണ്ടാം നൂറ്റാണ്ടിലാണ് ക്ഷേത്ര നിർമ്മിതി നടന്നത്. 1740 ൽ മൈസൂർ രാജാവ് ഹൈദർ അലിയും ഇംഗ്ലീഷുകാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ക്ഷേത്രത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. പിന്നീട് പുനർ നിർമ്മിച്ചതാണ് ഇന്ന് കാണുന്ന ക്ഷേത്രം. കൃത്രിമമായി നിർമ്മിച്ച മലയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. മൂന്ന് ഗോപുരങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ശൈവ സമ്പ്രദായത്തിലാണ് പൂജകൾ നടക്കുന്നത്. രാവിലെ 5 മുതൽ 12 വരെയും വൈകിട്ട് 4 മുതൽ 10 വരെയുമാണ് ദർശന സമയം.
8 മണിയോടെ ദർശനം കഴിഞ്ഞ് ഞാൻ മലയിറങ്ങി. ക്ഷേത്രത്തെ മാത്രം ആശ്രയിച്ച് നിലനിൽക്കുന്നതാണ് ഇവിടുത്തെ കടകൾ. ഒന്നോ രണ്ടോ ചെറിയ ഹോട്ടലുകളാണ് ഭക്ഷണത്തിനുള്ള ആശ്രയം. വലുപ്പത്തിൽ ചെറുതെങ്കിലും രുചിയിലും വൃത്തിയിലും മികച്ച നിലവാരമാണ് ഹോട്ടലുകൾക്കുള്ളത്. പതിവ് ഇഷ്ടഭോജ്യം ഇഡ്ഡലിയും ചായയും കഴിച്ചു. തുടർന്ന പട്ടീശ്വരം കോവിലിലേയ്ക്കുള്ള ബസിനായി കാത്തു നിന്നു.
തുടരും കുംഭകോണം മറ്റ് ക്ഷേത്രങ്ങൾ

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home