Wednesday, November 9, 2016

വൈത്തീശ്വരൻ കോവിൽ

കുംഭകോണം

വൈത്തീശ്വരൻ കോവിൽ

കുംഭകോണത്തു നിന്നും വൈത്തീശ്വരൻ കോവിലിലേക്ക് ഒറ്റ ബസ് നോക്കുന്നതിലും നല്ലത് മൈലാടുതുറയിലെത്തി പിന്നീട് ചിദംബരം ബസ്സിലോ, ശീർകാഴി ബസ്സിലോ കയറി വൈത്തീശ്വരം കോവിലിൽ ഇറങ്ങുന്നതാണ്. ഉച്ചകഴിഞ്ഞ് 2 മണിയോടെ മൈലാടുതുറയ്ക്കുള്ള ബസ്സിൽ കയറി മൈലാടുതുറയിലേയ്ക്ക് ടിക്കറ്റെടുത്തു. 37 കി.മീറ്ററാണ് കുംഭകോണത്തുനിന്നും മൈലാടുതുറയിലേക്കുള്ളത്. ഒരു മണിക്കൂറാണ് യാത്രാസമയം എടുത്തത്. ട്രെയിനിൽ യാത്ര ചെയ്താൽ 30 മിനിട്ടത്തെ യാത്രയെ ഇവിടേയ്ക്കുള്ളു. മറ്റ് വാഹനത്തിലാണെങ്കിൽ 30 മിനിട്ട്‌കൊണ്ട് വൈത്തീസ്വരൻ കോവിലിൽ തന്നെ എത്താം. മൈലാടുതുറയിൽ ഇറങ്ങി പതിവ് പാനീയമായ ചായ കുടിച്ച് വൈത്തീശ്വരൻ കോവിലിലേക്കുള്ള ബസ്സിൽ കയറി. തികച്ചും ഗ്രാമീണമായ മേഖലകളിലൂടെയാണ് യാത്ര പുരോഗമിച്ചത്. നെൽപ്പാടങ്ങളും, കരിമ്പിൻ തോട്ടങ്ങളും, മെയ്‌സ് പാടങ്ങളും ഒക്കെ പിന്നിട്ട് ബസ്സ് യാത്ര തുടർന്നു. ഇടയിലെപ്പോഴോ അറിയാതെ ഉറക്കത്തിലേയ്ക്ക് വഴുതിയ എന്നെ കണ്ടക്ടർ സ്ഥലമെത്തിയപ്പോൾ വിളിച്ചുണർത്തുകയായിരുന്നു. ഇറങ്ങിയപ്പോളാണ് വൈത്തീശ്വരൻ കോവിലിന് നേരെ മുന്നിലാണ് എന്നെ ഇറക്കി വിട്ടിരിക്കുന്നത് എന്ന് മനസ്സിലായത്.

4 മണിക്കാണ് ക്ഷേത്രം തുറക്കുക. സമയം 3.50 മാത്രമേ ആയിരുന്നുള്ളു അപ്പോൾ. നട തുറക്കും വരെ കാത്ത് നിന്ന എന്നെ ഓലയെടുക്കാം എന്ന വാഗ്ദാനവുമായി ഒരാൾ സമീപിച്ചു. വൈത്തീശ്വരൻ കോവിലുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു സംഭവം ഉള്ളതിനെപ്പറ്റി വിശദമായ അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നു. അഗസ്ത്യമുനി എഴുതിയ മാനവരാശിയുടെ മുഴുവൻ ജാതകം ഇവിടെ സൂക്ഷിച്ചിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. നാഡീജ്യോതിഷം എന്നാണ് ഇത് അറിയപ്പെടുന്നത്. നമ്മുടെ പേരും കുടുംബത്തിലെ അംഗങ്ങളുടെ പേരും എന്നു വേണ്ട സകലമാന വിവരങ്ങളും ഇവയിൽ എഴുതി സൂക്ഷിച്ചിട്ടുണ്ട് പോലും. ഭൂതകാലത്തിനൊപ്പം നമ്മുടെ ഭാവിയും അതുവഴി അറിയാം എന്നാണ് പറയുന്നത്. നൂറ് കണക്കിന് നാഡീ ജ്യോതിഷാലയങ്ങളാണ് വൈത്തീശ്വരൻകോവിലിൽ ഉള്ളത്. എന്നാൽ ഇപ്പോൾ ഈ ഓലകളുടെ യഥാർത്ഥ കൈവശാവകാശി ഇവരിൽ ആരാണെന്ന് സാക്ഷാൽ അഗസ്ത്യനുപോലും അറിയാമോ എന്ന് സംശയമുണ്ടെന്നുള്ളതാണ് സത്യം. അത്‌കൊണ്ട് അത്തരം സാഹസത്തിന് മുതിരരുത് എന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഏജന്റിനോട് താൽപര്യമില്ലായ്മ തുറന്ന് പറഞ്ഞ് അപ്പോഴേയ്ക്കും തുറന്ന ക്ഷേത്രത്തിലേയ്ക്ക് പ്രവേശിച്ചു.

വൈത്തീശ്വരൻ കോവിലിൽ ശിവനാണ് പ്രധാന പ്രതിഷ്ഠ. വൈദ്യനാഥനായാണ് ശിവനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രത്തിന്റെ ഈശ്വരനായിട്ടാണ് സങ്കല്പം. മരുന്നും ആയി നില്ക്കുന്ന ഭഗവതിയുടെ പ്രതിഷ്ഠയും ധന്വന്തരി പ്രതിഷ്ഠ വേറെ ആയും ഉണ്ട്. ഇവിടെ ചൊവ്വയുടെ രണ്ട് പ്രതിഷ്ഠകളുണ്ട്. ഒന്ന് ഉത്സവമൂർത്തിയായി വൈദ്യനാഥസന്നിധിയ്ക്കടുത്തും മറ്റൊന്ന് പുറത്ത് പ്രദക്ഷിണവഴിയിലും.

വൈദ്യൻമാരുടെ വൈദ്യനായ ശിവനെ ഈ ക്ഷേത്രത്തിൽ ഭജിച്ചാൽ രോഗങ്ങൾക്ക് ശാന്തി ഉണ്ടാവും എന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല നവഗ്രഹക്ഷേത്രങ്ങളിൽ ചൊവ്വയെ പ്രതിനിധീകരിച്ചും ഈ ക്ഷേത്രം അറിയപ്പെടുന്നു. അതി മനോഹരമാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. ശ്രീകോവിലിനുള്ളിൽ ശിവലിംഗ പ്രതിഷ്ഠ വളരെ ഉള്ളിലായാണ് നടത്തിയിരിക്കുന്നത്. ക്ഷേത്രം പൂജാരിയുമായി പരിചയപ്പെട്ടതിന്റെ ഫലമായി ശ്രീകോവിൽ വാതിലിനരികിൽ തന്നെ നിന്ന് തൊഴാൻ സാധിച്ചു. ശ്രീകോവിലിനുള്ളിൽ തന്നെയുള്ള ഉപദേവൻമാരെയും തൊഴുത് പുറത്തിറങ്ങി. പ്രധാന ശ്രീകോവിലിന് പുറത്താണ് ദേവി പ്രതിഷ്ഠയുള്ളത്. ക്ഷേത്രത്തിൽ തന്നെ നവഗ്രഹങ്ങളുടെ പ്രത്യേക പ്രതിഷ്ഠയും നടത്തിയിരിക്കുന്നു.

ക്ഷേത്രത്തിനോട് ചേർന്ന് തന്നെ ജഡായുകുണ്ഡം എന്ന പേരിൽ തീർത്ഥക്കുളമുണ്ട്. രാമലക്ഷ്മണൻമാർ ജഡായുവിന് അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചത് ഇവിടെയാണെന്നാണ് ഐതീഹ്യം. ഇതിലെ ജലത്തിന് ഔഷധഗുണമുണ്ടെന്നും ഭക്തർ വിശ്വസിക്കുന്നു.

ചരിത്രം

പത്താം നൂറ്റാണ്ടിൽ കുലോത്തുംഗ ചോളന്റെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. അഞ്ച് രാജ ഗോപുരങ്ങളോട് കൂടിയതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. കാലത്ത് 6 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 4 മുതൽ 9 വരെയുമാണ് ദർശന സമയം.

ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ ചിലവിട്ടതിനുശേഷം പുറത്തിറങ്ങി. ഇനിയെനിക്ക് പോകാനുള്ളത് അത്ഭുത ക്ഷേത്രമായ ചിദംബരത്തേയ്ക്കാണ്. പഞ്ചഭൂത ക്ഷേത്രങ്ങളിൽ ലിംഗരൂപിയല്ലാതെ ശിവഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഏക ക്ഷേത്രമാണ് ചിദംബരം. ചിദംബരനാഥന്റെ സവിധത്തിലേയ്ക്ക് എത്തിപ്പെടാനായി അടുത്ത ബസ്സിനായി കാത്തു നിന്നു.

തുടരും ...ചിദംബരം

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home