Monday, February 5, 2018

തിരുപ്പതി തുടരുന്നു...

തിരുപ്പതി തുടരുന്നു... 

രാവിലെ 10.30 നാണ് എനിക്ക് ദർശനത്തിന് മുൻകൂർ ബുക്കിംഗ് പ്രകാരം അനുമതി ലഭിച്ചിരുന്നത്. 8 മണിയോടെ ബസ് സ്‌റ്റേഷനിലെത്തി. തിരുപ്പതിക്ക് 90 രൂപയാണ് രണ്ട് വശത്തേക്കുമുള്ള ടിക്കറ്റ് ചാർജ്ജ്. തിരുപ്പത്ി ടൗണിൽ നിന്നും നോക്കിയാൽ കാണുന്ന വലിയ മലമുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏകദേശം 45 മിനിട്ടെടുക്കും ബസ്സ് ചുരം മലമുകളിലേക്കെത്താൻ. യാത്ര ആരംഭിച്ച് 10 മിനിട്ടു കഴിഞ്ഞപ്പോൾ തിരുപ്പതിയുടെ പ്രവേശനകവാടത്തിലെത്തിയ ബസ്സ് യാത്രക്കാരെ മുഴുവൻ അവിടെ ഇറക്കി. സെക്യൂരിറ്റി ചെക്കപ്പാണ് സംഭവം. എല്ലാ യാത്രക്കാരെയും എക്‌സ്‌റേ സംവിധാനമുൾപ്പടെയുള്ള പരിശോധനാ സംവിധാനത്തിലൂടെ കയറ്റി പരിശോധിച്ച ശേഷമേ അകത്തേയ്ക്ക് പ്രവേശിപ്പിക്കുകയുള്ളു. പരിശോധന കഴിഞ്ഞ് വീണ്ടും ബസ്സിനുള്ളിൽ കയറി യാത്ര പുനരാരംഭിച്ചു. 
ഉദ്ദേശം 9.45 മണിയോടെ ബസ്സ് തിരുപ്പതി മലമുകളിലെ സ്റ്റേഷനിലെത്തി. നിറയെ മരങ്ങളോടുകൂടിയ ഒരു വഴിയാണ് ക്ഷേത്രത്തിലേയ്ക്ക് പോകാൻ എൻക്വയറിയിൽ നിന്നും കാട്ടിത്തന്നത്. എന്നാൽ മുണ്ട് ഉടുത്തു മാത്രമേ ഇവിടെയും ക്ഷേത്രത്തിൽ പ്രവേശനമുള്ളുവെന്നും ആയതിനാൽ ഒരു വേഷ്ടി സംഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൊട്ടടുത്ത കടയിൽ നിന്നും 100 രൂപ മുടക്കി ഒരു മുണ്ട് സംഘടിപ്പിച്ച് സബ് വേയിൽ വെച്ച് ഉടുത്താണ് പിന്നെ നടപ്പ് തുടർന്നത്. ഏതാണ്ട് ഒരു കിലോമീറ്ററോളം ദൂരമുണ്ട് ബസ് സ്റ്റാൻഡിൽ നിന്നും ക്ഷേത്രപ്രവേശന കവാടത്തിലേക്ക്. എന്നാൽ മരങ്ങളുടെ ഇടയിലൂടെയുള്ള നടപ്പ് ഒട്ടും തന്നെ ആയാസം നൽകുന്നതായിരുന്നില്ല. നീണ്ട നടപ്പിന് ശേഷം ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിലെത്തി. ബുക്ക് ചെയ്ത ടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖയും നിർബന്ധമാണ് ക്ഷേത്ര പ്രവേശനത്തിന്. 
ആദ്യ കവാടത്തിൽ വീണ്ടും പൊലീസ് ചെക്കിംഗ് ഉണ്ട്. ഇവിടെയും കർശനമായ ചെക്കിംഗാണ് നടത്തുന്നത്. പരിശോധനയ്ക്ക് ശേഷം കമ്പിവേലികളാൽ തിരിച്ചിരിക്കുന്ന നടപ്പന്തലിലൂടെ അടുത്ത പ്രവേശന കവാടത്തിലേയ്ക്ക് എത്തുമ്പോൾ നമ്മുടെ കയ്യിലുള്ള മുഴുവൻ സാധനങ്ങളും അവിടെയുള്ള കൗണ്ടറിൽ ഏൽപ്പിച്ചതിന് ശേഷമേ വീണ്ടും അകത്തേയ്ക്ക് കടക്കാൻ കഴിയുകയുള്ളു എന്ന നിർദ്ദേശം ലഭിച്ചു. കയ്യിലുള്ള മൊബൈൽ ഫോണുൾപ്പടെയുള്ള സാധനങ്ങൾ അവിടെ പ്രത്യേകം പ്രത്യേകമുള്ള കൗണ്ടറിൽ നൽകി റസീപ്റ്റ് വാങ്ങി അടുത്ത കവാടത്തിലേക്കെത്തി. അവിടെ കൗണ്ടറിൽ നമ്മുടെ കൈവശമിരിക്കുന്ന ടിക്കറ്റും തിരിച്ചറിയൽ രേഖയും ബുക്കിംഗ് ഡീറ്റയിൽസുമായി ഒത്തു നോക്കിയതിന് ശേഷം ദർശനത്തിനുള്ള ക്യൂ കോംപ്ലക്‌സിലേക്ക് പ്രവേശിക്കാം. 
ഭക്തർക്ക് വേണ്ടുന്ന എല്ലാ സൗകര്യങ്ങളുമടങ്ങുന്നതാണ് ഓരോ ക്യൂ കോംപ്ലക്‌സും. ശബരിമലയിലേതു പോലെ മണിക്കൂറുകളോളം നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഭക്തർക്ക് ഇരിക്കുന്നതിനുള്ള ചാരു ബഞ്ചുകൾ ഇവിടെ ഒരുക്കിയിരിക്കുന്നു. ഇത് കൂടാതെ ടോയ്‌ലറ്റ്, കുടിവെള്ള സൗകര്യം എന്നിവയും ഓരോ കോംപ്ലക്‌സിലും ഒരുക്കിയിട്ടുണ്ട്. ഒരു മണിക്കൂറോളം ഇങ്ങനെ പല ക്യൂ കോംപ്ലക്‌സുകളിലായി കാത്തിരുന്നതിന് ശേഷം ക്ഷേത്ര കവാടത്തിലേക്ക് ക്യൂ കടന്നു. പിന്നെയും ഒരു അര മണിക്കൂർസമയം കൂടെയെടുത്തു ക്ഷേത്രത്തിലേക്ക് പ്രവേശനം ലഭിക്കാൻ. ക്ഷേത്രമതിൽക്കെട്ട് കഴിഞ്ഞ് വീണ്ടും കുറച്ചു നേരം കൂടി ക്യൂവിൽ തുടർന്നാൽ മാത്രമേ ശ്രീകോവിലിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളു. 
വളരെ പുരാതനമായ നിർമ്മിതിയാണ് ക്ഷേത്രത്തിന്റേത്. ശ്രീകോവിലിനുള്ളിൽ ക്യൂ വീണ്ടും രണ്ടായി വഴി പിരിയുന്നു. ഏതോ ഭാഗ്യത്തിന് ഭഗവാനെ ഏറ്റവും അടുത്ത് കാണുന്നതിനുള്ള ക്യൂവിലാണ് എനിക്ക് സ്ഥാനം ലഭിച്ചത്. 8 അടിയോളം ഉയരത്തിൽ, നിൽക്കുന്ന വിധത്തിലാണ് തിരുപ്പതി വെങ്കിടാചലപതിയുടെ വിഗ്രഹം നമുക്ക് ദർശനം നൽകുന്നത്. ഏതാണ്ട് ഒരു മിനിട്ടോളം ദർശനം നടത്തുന്നതിന് എനിക്ക് സാധിച്ചു. വളരെ പോസിറ്റീവായ എനർജി നമ്മിലേക്ക് കടന്നു വരുന്നത് അനുഭവിക്കാൻ കഴിയും ഇവിടെ. 
ലോകത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണ് തിരുപ്പതി. ദിനംപ്രതി മുപ്പതിനായിരം മുതൽ അൻപതിനായിരം വരെ ഭക്തരാണ് ഇവിടെ ദർശനം നടത്തുന്നത്. (ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആകെ സ്വത്താണ് അവിടം ശ്രദ്ധേയമാക്കിയത്. എങ്കിലും ദിനംപ്രതി വരുമാനത്തിൽ ക്ഷേത്രം വളരെ പിന്നിലാണ്) ഏതാണ്ട് നാല് കോടി ഭക്തർ പ്രതിവർഷം ഇവിടെ ദർശനം നടത്തുന്നുണ്ട് എന്നാണ് കണക്ക്. ഭക്തർ നൽകുന്ന കാണിക്കയിൽ പലപ്പോഴും രത്‌ന കിരീടങ്ങളും സ്വർണ്ണാഭരണങ്ങളും പതിവാണ്. ഇത് കൂടാതെ സ്വർണ്ണരഥം, സ്വർണ്ണഗരുഢൻ തുടങ്ങിയ നിരവധി അമൂല്യ വസ്തുക്കളും കാണിക്കയായി എത്തുന്നു. ഇത് കൂടാതെയാണ് സാധാരണക്കാർ നിക്ഷേപിക്കുന്ന പണം കാണിക്കയായി ലഭിക്കുന്നത്. 2015-16 ലെ ദേവസ്വത്തിന്റെ ബഡ്ജറ്റ് 2531.10 കോടി രൂപയായിരുന്നു എന്നറിയുമ്പോൾ ഏകദേശം ഇവിടെ ലഭിക്കുന്ന വരുമാനത്തെക്കുറിച്ച് നമുക്ക് ധാരണ ലഭിക്കും. 
തുടരും ...തിരുപ്പതി വെങ്കിടാചലപതി

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home